Oct 13, 2012

ജന്മദിനം



എന്‍റെ ജന്മദിനം 
അമ്മയെ കൊന്ന ദിവസമാണ്
ഒരു കൊലയാളിയുടെ ജന്മദിനം.
വയറുപിളര്‍ത്തി മരണത്തിനു കൂട്ടുകിടന്നവന്‍റെ  
ആഘോഷരാത്രി.

ചുറ്റും നിന്നാര്‍ത്ത് വിളിച്ച്‌ 
നിങ്ങളെന്നെ വീണ്ടും കുറ്റവാളിയാക്കുന്നു.
വെളിച്ചം ഊതിക്കെടുത്തുന്ന 
കഠാരയേന്തിയ കൊലയാളി

പോള്ളുന്നൊരു കയ്പ്പിറങ്ങുന്നുണ്ട് 
ഓരോ കേക്കുകഷ്ണത്തിനൊപ്പവും.
രക്തമൂറ്റിക്കുടിച്ചവന്‍റെ 
തീരാത്ത കുറ്റബോധത്തിന്‍റെ അമ്ലരുചി.

നഷ്ടപെട്ട ഒരു ചുംബനത്തിന്
പകരമാവുന്നില്ല ആലിംഗനങ്ങള്‍.
അപരാധ ബോധത്തിന്‍റെ തേങ്ങലുകള്‍ ‍ 
ഒറ്റപ്പെടുന്നുണ്ട് ബഹളത്തിനിടയില്‍ ‍.

അമ്മയുടെ മരണം ആഘോഷിച്ചവന്‍റെ  
പശ്ചാതാപത്തിന്‍റെ  ശിക്ഷയാണ് 
പതുക്കെച്ചിരിച്ച്ഏറ്റുവാങ്ങുന്ന 
ജന്മദിന പ്രഹരങ്ങളോരോന്നും

ഒരാഘോഷത്തിന്‍റെ മുഴുവന്‍ മധുരവുംകൊണ്ട് 
മുഖം വെളുപ്പി ച്ച്‌ 
ഉറക്കമില്ലാത്ത ഒരു രാത്രിയിലേക്ക്‌ 
ഞാന്‍ ഒറ്റക്കാവുന്നുണ്ട്.
അമ്മയെക്കൊന്ന മകന്‍റെ ജന്മദിനം 
ഒറ്റക്കിരുന്നാഘോഷിക്കാന്‍‍.

Oct 2, 2012

ഞാന്‍ ഇങ്ങനെയാണ്

  
നിനക്കറിയാത്ത വഴികളില്‍ 
ഞാന്‍ നിന്നെ കാത്തുനില്‍ക്കും. 
അതിനാല്‍ നീ എന്നെ കാണാതെപോകും.
ഞാന്‍ നിന്നെയും. 

സ്വപ്നമില്ലാത്ത വെളുത്ത രാത്രികളില്‍
കടംകൊണ്ട ഉന്മാദത്തിന്റെ പുകമുറിയിലിരുന്ന് 
ഞാന്‍ നിന്‍റെ ചിത്രങ്ങള്‍ മാറി  മാറി വരക്കും.
അപരിചിതര്‍ എന്നെ നോക്കി ചിരിക്കും.

നീ എനിക്കെഴുതിയ കത്തുകളത്ത്രയും
നിന്‍റെ നോട്ടുപുസ്തകത്തിനടിയിലമര്‍ന്ന്
ശ്വാസംമുട്ടി മരിച്ചതാണെന്നോര്‍ത്ത്
നിസ്സഹായതയുടെ നീളന്‍ നെടുവീര്‍പ്പുകളുയിര്‍ക്കും.

അന്നവസാനം, ഗന്ത്യന്തരമില്ലാതെ 
നീ വാതിലില്‍ മുട്ടുന്ന ദിവസം,
ഞാന്‍ ഞെട്ടിയുണരും.
ശ്വാസം കിട്ടാതെ കണ്ണുകള്‍ തുറിച്ചു നില്‍ക്കും . 
ഞാന്‍  തിരിഞ്ഞു നടക്കും. 

എനിക്കിഷ്ടം ഇങ്ങനെയാണ്. 
എന്നെ പിന്തുടരുത്. 






NB: ആദ്യ വരിക്ക് എന്‍റെ സുഹൃത്ത് ഷിനോദിനോട്‌ കടപ്പാട്