Nov 8, 2010

സദാചാരം

Cross posted on My Friend's Blog


മുടിയൊഴിച്ചിട്ട അവളുടെ പിന്‍കഴുത്തില്‍ 

ചുംബിക്കാനാണാഗ്രഹിച്ചത്.


പക്ഷെ,അവള്‍ക്ക് പകലിന്റെ ധാര്‍മികതയെ ഭയമായിരിന്നു.

അവളെന്നെ ഇരുട്ടിലേക്ക്  വലിച്ചിട്ടു.


ഇരുട്ടിന്റെ കനത്ത മൂകതയില്‍,

ആ  പറഞ്ഞ ധാര്‍മികതക്ക്ശ്വാസം മുട്ടുമെത്രേ.


സമവാക്യങ്ങള്‍

Cross posted on  മുക്കൂറ്റി



അവന്‍ തനിച്ച് നടന്നത് വേഗത്തിലായിരുന്നു
ആവനോടൊപ്പം അറിയാതെ പതുക്കെയായി.
സുഖമുള്ളൊരു സായാഹ്നത്തിലും
കടല്‍ക്കരയിലവനു മടുപ്പുതോന്നി
അവനുണ്ടായിരുന്നെങ്കിലെന്നാഗ്രഹിച്ചു
ചേര്‍ത്തു നടക്കുവാന്‍ അവന്റെ കൈകളെങ്കിലും.

വേനലവധികളിലെ
അവനില്ലാത്ത മടുപ്പം
മഴപെയ്യുന്ന രാത്രികളിലെ
അവന്റെ സാമീപ്യത്തേക്കുറിച്ചോര്‍ത്ത് കഴുകിക്കളഞ്ഞു.
കറകളഞ്ഞ ഈ 'സൗഹൃദത്തേ'ക്കുറിച്ചോര്‍ത്ത്
ഊറ്റം കൊണ്ടു.

ജോലിക്കിടയിലനുഭവപ്പെട്ട മുഷിപ്പിനെ
അവനുള്ള വൈകുന്നേരത്തേക്കുറിച്ചോര്‍ത്ത് മറികടന്നു.
വിവാഹമണ്ഡപത്തില്‍
അവള്‍ക്കിപ്പുറമിരുന്നവന്‍ കണ്ണൂതുടച്ചു,
അവനെ നഷ്ടപ്പെടുന്നതിനെക്കുറിച്ചോര്‍ത്ത്.
അവനും കരഞ്ഞിട്ടുണ്ടാവണം.

അവളോടവനെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെയും 
അവള്‍ മന്ദഹസിച്ചു.
നല്ല സുഹൃത്തുക്കളെന്നോര്‍ത്തിട്ടാവണം.
പിന്നീടെപ്പോഴൊക്കെയോ 
അവളവന്റെ 'ഭാര്യ'യാണെന്നാവര്‍ത്തിച്ചപ്പോഴും
അവന്‍ അവനേക്കുറിച്ചാണോര്‍ത്തത്.

അവനും അവനും ചേരുന്ന
സമവാക്യങ്ങളില്ലാത്തതുകൊണ്ടല്ലേ

അവനും അവളും ചേര്‍ക്കപെട്ടതെന്നും.