ഞാന്‍ പിറന്നുവീണപ്പോള്‍
കണ്ണു തുറന്നപ്പോള്‍
ആരൊക്കെയോ കൈവെടിയുകയായിരുന്നു
വേവലാതികളെ.
ഞാന്‍ പിടിച്ച പൂത്തുമ്പി
പൊക്കിയ കല്ല് താഴെയിട്ട് പറന്നകന്നപ്പോള്‍
അതതിനൊരു പുനര്‍ജന്മമായിരുന്നു.
കണക്കു മാഷിന്റെ ചൂരലിന് മുന്‍പില്‍
ആരോ മരിച്ചെന്ന നുണയില്‍
ഞാനെന്‍ കനലുകളെ നനച്ചിടുകയായിരുന്നു.
അവളോടെന്‍ പ്രണയം പതുക്കെ പറഞ്ഞപ്പോള്‍
പ്രത്യാശയില്ലാത്ത ഒരു തുറിച്ചു നോട്ടത്തിലൂടെ
അവളൊരു കാമുകനെ തഴയുകയായിരുന്നു.
വെമ്പുന്ന സ്നേഹത്തെയും
തിളക്കുന്ന കാമത്തെയും മറികടക്കാന്‍
ഞാനുമൊരു താലി പണിയുകയായിരുന്നു.
ജീവിത യാഥാര്‍ത്യങ്ങളോട് പൊരുത്തപെടാനാവാതെ
ഞാനൊരു മുഴം കയറില്‍ അഭയം തേടിയപ്പോള്‍
അവളുടെ നിലവിളിയില്‍ അത് പൊട്ടിവീഴുകയായിരുന്നു.
ഇന്ന് ഞാന്‍ ഒടിഞ്ഞ കഴുത്തുമായി
കുഴമ്പിന്റെ മണമുള്ള കട്ടിലിലാണ്
ജീവിതത്തെ അതിജീവിക്കാനാവാതെ.